Rajinikanth

Rajinikanth | രജനികാന്ത് 10 ദിവസം തിരുവനന്തപുരത്ത്; കന്യാകുമാരിക്കാരനായി തലൈവർ 170 ഷൂട്ടിങ്

തിരുവനന്തപുരം: പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി സൂപ്പർതാരം രജനികാന്ത് ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തും. പത്തുദിവസം ഇവിടെയുണ്ടാകും. ‘ജയിലറിന്റെ’ ചരിത്രവിജയത്തിനുശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രത്തിന് ‘തലൈവർ 170’ എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്.

വെള്ളായണി കാർഷിക കോളേജിലും ശംഖുംമുഖത്തെ ഒരു വീട്ടിലുമാണ് ചിത്രീകരണം. ആദ്യമായാണ് രജനി ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. 32 വർഷത്തിനുശേഷമാണ് രജിനിയും ബച്ചനും ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്.

അമിതാഭ് ബച്ചൻ ഒഴികെയുള്ള താരങ്ങളും തിരുവനന്തപുരത്തെത്തും. ജയ് ഭീം എന്ന ഒറ്റ സിനിമയിലൂടെ ദേശീയശ്രദ്ധ നേടിയ ടി ജെ ജ്ഞാനവേലാണ് സംവിധായകൻ. തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമാണം. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

Rajinikanth

Rajinikanth: സൂപ്പർ സ്റ്റാർ രജനികാന്തിന്റെ വരവ് ആരാധകരെ ആവേശം കൊള്ളിക്കുമെന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തും. നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളിലും ഷൂട്ടിങ്ങുണ്ടാകും. രാജാധിരാജ, മുത്തു എന്നീ രജനി ചിത്രങ്ങളുടെ ഗാനരംഗം മുമ്പ് അതിരപ്പിള്ളിയിൽ ചിത്രീകരിച്ചിട്ടുണ്ട്.

സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ ഒരു പൊലീസ് ഓഫീസറായാണ് രജനികാന്ത് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. അവസാന അഞ്ച് ചിത്രങ്ങളിൽ രജിനി പൊലീസ് വേഷത്തിലെത്തുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ്. സിനിമയിൽ സൂപ്പർ താരം ആദ്യമായി കന്യാകുമാരി തമിഴ് സംസാരിക്കും.

ഇതിനിടെ, രജനികാന്ത് ‘ലാൽ സലാം’ എന്ന ചിത്രത്തിന്റെ ജോലി പൂർത്തിയാക്കി. മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന സ്‌പോർട്‌സ് ഡ്രാമയിൽ അദ്ദേഹം ഒരു അതിഥി വേഷമാണ് ചെയ്യുന്നത്.

Similar Posts